തൃശൂർ: കടകളിൽനിന്നു കവറുകളിൽ അടക്കംചെയ്ത ഭക്ഷ്യവസ്തുക്കൾ വാങ്ങി കണ്ണടച്ച് ഉപയോഗിക്കുന്നവർക്ക് ഗുരുതരമുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാവകുപ്പ്. വാങ്ങുന്ന ഓരോ ഉത്പന്നത്തിനും പിന്നിൽ ആരോഗ്യത്തെ ബാധിക്കുന്ന പല ഘടകങ്ങളുമുണ്ടെന്നും ചേരുവകളും പോഷകവിവരങ്ങളും പരിശോധിച്ചുമാത്രം ഭക്ഷണം തെരഞ്ഞെടുക്കണമെന്നും അധികൃതർ വ്യക്തമാക്കി.
നോക്കൂ, വായിക്കൂ, ശരിയായതു തെരഞ്ഞെടുക്കൂ
ഉപഭോക്താക്കൾക്കിടയിൽ ലേബൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി നോ യുവർ ഫുഡ്: ലുക്ക്, റീഡ് ആൻഡ് ചൂസ് റൈറ്റ് (നിങ്ങളുടെ ഭക്ഷണത്തെക്കുറിച്ച് അറിയുക: നോക്കുക, വായിക്കുക, ശരിയായതു തെരഞ്ഞെടുക്കുക) എന്ന പേരിൽ പുതിയ ബോധവത്ക്കരണപരിപാടിക്കു തുടക്കമായി. കടകളിൽനിന്നു ഭക്ഷണം വാങ്ങുന്പോൾ ലേബൽ ശ്രദ്ധിക്കാതിരിക്കുന്നത് വലിയ അപകടങ്ങൾക്കു വഴിവയ്ക്കും. നിർമാണതീയതി, കാലാവധി, അടങ്ങിയിരിക്കുന്ന ചേരുവകൾ, പോഷകമൂല്യം, അലർജി സാധ്യതകൾ, എഫ്എസ്എസ്എഐ ലൈസൻസ് നന്പർ എന്നിവ നിർബന്ധമായും പരിശോധിച്ച് ഉറപ്പുവരുത്തണം. ഇതു വെറുമൊരു പരിശോധനയല്ല, കുടുംബത്തിന്റെ ആരോഗ്യം ഉറപ്പാക്കുന്ന മുൻകരുതലാണ്.
വില്ലനായി കൊഴുപ്പും പഞ്ചസാരയും
ഉയർന്ന അളവിൽ പഞ്ചസാര, ഉപ്പ്, പൂരിത കൊഴുപ്പ് എന്നിവയടങ്ങിയ സംസ്കരിച്ച ഭക്ഷണസാധനങ്ങളുടെ ഉപയോഗം പ്രമേഹം, അമിത രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്കിടയാക്കും. പായ്ക്കറ്റിലെ വിവരങ്ങൾ വ്യക്തമായി വായിക്കുന്നതിലൂടെ ഇത്തരം അനാരോഗ്യകരമായ ചേരുവകൾ തിരിച്ചറിയാനും ഒഴിവാക്കാനും സാധിക്കും. ഗുണനിലവാരമില്ലാത്തതും കാലാവധി തീർന്നതുമായ ഉത്പന്നങ്ങൾ തിരിച്ചറിയാനും ലേബൽ വായന സഹായിക്കും. കഴിക്കുന്ന ഭക്ഷത്തിൽ എന്തൊക്കെ അടങ്ങിയിട്ടുണ്ടെന്ന് അറിയാൻ ഉപഭോക്താവിന് നിയമപരമായ അവകാശമുണ്ട്. അറിഞ്ഞുമാത്രം ഭക്ഷണം തെരഞ്ഞെടുക്കുന്ന ശീലം ഇന്നുതന്നെ തുടങ്ങണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഓർമിപ്പിച്ചു.
സംശയങ്ങൾക്കും പരാതികൾക്കും ഫോണ്: 1800 425 1125 (ടോൾ ഫ്രീ)